National
ലഖ്നൗ: ബാബറി മസ്ജിദ് ഒരിക്കലും പുനർനിർമിക്കില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമഭക്തർക്ക് നേരെ വെടിയുതിർത്തവർക്കും രാമക്ഷേത്ര നിർമാണത്തിന് തടസം നിന്നവർക്കും ഇനി സ്ഥാനമില്ലെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു.
ബാബറി മസ്ജിദ് പുനർനിർമിക്കപ്പെടുമെന്ന് കരുതുന്നവർ കാത്തിരുന്ന് നശിക്കുമെന്നും അങ്ങനെയൊരു ദിവസം ഒരിക്കലും സംഭവിക്കില്ലെന്നും യോഗി അഭിപ്രായപ്പെട്ടു. ബാരാബങ്കിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകാവസാനം വരെ ബാബറി മസ്ജിദ് പുനർനിർമിക്കില്ലെന്ന് യുപി മുഖ്യമന്ത്രി വ്യക്തമാക്കി. അങ്ങനെയൊരു ദിവസം ഒരിക്കലും വരില്ലെന്നും യോഗി പരിഹാസമുയർത്തി. രാം ലല്ലയ്ക്കായി തങ്ങൾ വരുമെന്നും അതേ സ്ഥാനത്ത് തന്നെ ക്ഷേത്രം നിർമിക്കുമെന്നും തങ്ങൾ പറഞ്ഞിരുന്നുവെന്ന് ഓർമിപ്പിച്ച യോഗി അതിൽ ഇനി എന്തെങ്കിലും സംശയമുണ്ടോയെന്നും ചോദിച്ചു.
നിയമം പാലിക്കുന്നവർക്ക് അതിന്റെ ഗുണമുണ്ടാകുമെന്ന് പറഞ്ഞ യുപി മുഖ്യമന്ത്രി നിയമം ലംഘിക്കുന്നവർ നരകത്തിലേക്കാണ് പോകുന്നതെന്നും വ്യക്തമാക്കി. നിയമം ലംഘിച്ച് സ്വർഗത്തിൽ എത്താമെന്ന് കരുതുന്നവരുടെ സ്വപ്നം ഒരിക്കലും നടക്കില്ലെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
National
ലക്നോ: ഹിന്ദുത്വ ദേശീയതയിൽ ഊന്നി ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ പിടിച്ചുകയറിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഹിന്ദുത്വ വിഷയങ്ങൾത്തന്നെ പ്രതിസന്ധിയാകുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉത്തരേന്ത്യയിലെ പ്രമുഖ ഹിന്ദു സന്യാസിശ്രേഷ്ഠനായ ഉത്തരാഖണ്ഡിലെ ജ്യോതിർമഠം ശങ്കരാചാര്യർ അവിമുക്തേശ്വരാനന്ദ് സരസ്വതിയും തമ്മിൽ കൊന്പുകോർത്തതാണ് യുപി രാഷ്ട്രീയം കലങ്ങുന്ന സ്ഥിതിയിലേക്ക് എത്തിച്ചിരിക്കുന്നത്.
സംസ്ഥാനത്തുനിന്നുള്ള മാംസ കയറ്റുമതി നിരോധിച്ച് യഥാർഥ ഹിന്ദുവാണെന്നു തെളിയിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ചിരിക്കുകയാണ് ശങ്കരാചാര്യർ, ഇതിന് 40 ദിവസത്തെ സമയപരിധിയും പ്രഖ്യാപിച്ചിട്ടുണ്ട്. യോഗിയെ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമർശിക്കാൻ ശങ്കരാചാര്യർ മടിക്കുന്നില്ല. ഇതോടെ ആർക്കൊപ്പം നിൽക്കണമെന്ന ആശയക്കുഴപ്പത്തിലാണ് പലരും.
40 ശതമാനം ബീഫ്
“കാവിവസ്ത്രം ധരിച്ചു പ്രസംഗിച്ചതുകൊണ്ടു മാത്രം ഒരാൾ ഹിന്ദുവാകില്ല. ഹിന്ദുമതത്തിലെ ആദ്യപടി ‘ഗോ സേവ’ (പശുക്കളെ സേവിക്കൽ) ‘ധർമ രക്ഷ’ (മത സംരക്ഷണം) എന്നിവയാണ്”- അവിമുക്തേശ്വരാനന്ദ് വാരാണസിയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. “ഇന്ത്യയുടെ മൊത്തം ബീഫ് കയറ്റുമതിയിൽ 40 ശതമാനം യുപിയിൽനിന്നാണ്. ഗോമാംസം കയറ്റുമതി ചെയ്യുന്നതിലൂടെ ലഭിക്കുന്ന വിദേശനാണ്യത്തിലൂടെ രാമരാജ്യം സ്ഥാപിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുമോ? യുപിയിൽ ഗോമാംസ കയറ്റുമതി പൂർണമായും നിരോധിക്കണം. പശുവിനെ ‘രാജ്യമാതാവ്’ ആയി പ്രഖ്യാപിക്കണം. നിങ്ങൾക്ക് (ആദിത്യനാഥ്) അങ്ങനെ ചെയ്യാൻ 40 ദിവസത്തെ സമയമുണ്ട്. അങ്ങനെ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾ ഒരു വ്യാജ ഹിന്ദുവാണെന്ന് അനുമാനിക്കപ്പെടും’’ -ശങ്കരാചാര്യർ- പറഞ്ഞു.
പശുമാംസം തന്നെ!
കയറ്റുമതി ചെയ്യുന്ന മാംസത്തിൽ ‘പശുമാംസം’ അടങ്ങിയിട്ടുണ്ടെങ്കിലും അത് ‘പോത്തിറച്ചി’യുടെ കീഴിൽ വർഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ വിഷയം ചർച്ച ചെയ്യാൻ മാർച്ചിൽ ലക്നോയിൽ സന്യാസിമാരുടെ യോഗം വിളിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗോമാംസം കയറ്റുമതി നിരോധിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കാൻ സർക്കാർ പരാജയപ്പെട്ടാൽ ആദിത്യനാഥിനെ ഒരു വ്യാജഹിന്ദുവായി പ്രഖ്യാപിക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രയാഗ്രാജിലെ മാഘമേളയ്ക്കിടെ സംഗമത്തിൽ പുണ്യസ്നാനം നടത്തുന്നതിൽനിന്നു തന്നെയും അനുയായികളെയും പോലീസ് തടഞ്ഞുവെന്നു ശങ്കരാചാര്യർ ആരോപിച്ചതോടെയാണു പ്രശ്നങ്ങൾ തുടങ്ങിയത്. എന്നാൽ, തിരക്കു കാരണം രഥയാത്ര തടയുക മാത്രമാണു ചെയ്തതെന്നും നടന്നുപോകാൻ ആവശ്യപ്പെട്ടെന്നുമാണ് അധികൃതരുടെ വിശദീകരണം. ഇതുതന്നെ അപമാനിക്കലാണെന്ന് ശങ്കരാചാര്യർ മറുപടി നൽകി.
വാക് പോര് രൂക്ഷം
ഇതിനുപിന്നാലെ, ശങ്കരാചാര്യരുടെ പേരു പറയാതെ യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന തർക്കം രൂക്ഷമാക്കി. ഹനുമാനെ ചതിക്കാൻ സന്യാസിവേഷം കെട്ടിവരുന്ന രാക്ഷസനെപ്പോലെയുള്ളവരെ സൂക്ഷിക്കണമെന്നായിരുന്നു യോഗിയുടെ പരാമർശം. യോഗി ആദിത്യനാഥ് ഇപ്പോൾ രാഷ്ട്രീയക്കാരനാണെന്നും മതം സന്യാസിമാർക്കു വിട്ടുകൊടുക്കണമെന്നും ശങ്കരാചാര്യർ തിരിച്ചടിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, സംസ്ഥാനത്തിന്റെ വികസനം എന്നിവയെക്കുറിച്ചാണ് മുഖ്യമന്ത്രി സംസാരിക്കേണ്ടതെന്നും അല്ലാതെ മതത്തെക്കുറിച്ചല്ലെന്നും ശങ്കരാചാര്യർ പറഞ്ഞു.
രാജിവച്ചും പ്രതിഷേധം
അവിമുക്തേശ്വരാനന്ദ് സരസ്വതിയും തമ്മിലുള്ള തർക്കം മുറുകുന്നതിനിടെ മുഖ്യമന്ത്രിക്കു പിന്തുണ പ്രഖ്യാപിച്ച് അയോധ്യയിലെ ജിഎസ്ടി കമ്മീഷണറായ പ്രശാന്ത് കുമാർ സിംഗ് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർക്കെതിരായ ശങ്കരാചാര്യരുടെ അധിക്ഷേപങ്ങൾ സഹിക്കാനാകില്ലെന്നു കുറ്റപ്പെടുത്തിയാണ് പ്രശാന്ത് കുമാർ സിംഗ് രാജിവച്ചത്. ഇതോടെ പ്രശ്നംകൂടുതൽ വഷളായിരിക്കുകയാണ്. രണ്ടു സന്യാസിമാർ തമ്മിലുള്ള തുറന്ന യുദ്ധം എവിടെയെത്തുമെന്ന ആകാംക്ഷയിലാണ് യുപിയിലെ രാഷ്ട്രീയവൃത്തങ്ങൾ.
National
ലക്നോ: യുപി പോലീസ് കഴിഞ്ഞവർഷം ഏറ്റുമുട്ടലിൽ വധിച്ചത് 48 കുറ്റവാളികളെ. എട്ടുവർഷത്തിനിടെ ഒരുവർഷം ഏറ്റവുംകൂടുതൽ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടന്നത് 2025 ലാണെന്നും ഡിജിപി രാജീവ് കൃഷ്ണ പങ്കുവച്ച കണക്കുകളിലുണ്ട്.
2017 മാർച്ച് 20 മുതൽ കഴിഞ്ഞ തിങ്കളാഴ്ച വരെ സംസ്ഥാനത്തു നടന്ന പോലീസ് നടപടികളുടെ വിവരങ്ങളാണു ഡിജിപി പുറത്തുവിട്ടത്.
2017 മാർച്ചിൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായശേഷമാണ് ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ എണ്ണം ഉയരുന്നത്. 2018 നുശേഷം 266 കുറ്റവാളികളെയാണ് ഏറ്റുമുട്ടലിൽ പോലീസ് വധിച്ചത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കുറ്റകൃത്യങ്ങൾക്കെതിരേ സ്വീകരിച്ച കർക്കശനടപടികളാണ് ഇതു വ്യക്തമാക്കുന്നതെന്നും ഡിജിപി പറയുന്നു.
കഴിഞ്ഞവർഷമാത്രം 2,739 പോലീസ് നടപടികളാണുസംസസ്ഥാനത്തുണ്ടായത്. ആരോപണവിധേയരായ 3,153 പേർക്കു പരിക്കേറ്റു. 48 പേർ മരണമടയുകയും ചെയ്തു. ഒരു പോലീസുകാരനും ഏറ്റുമുട്ടലിനിടെ ജീവൻ നഷ്ടമായി. 2018 ൽ 41 കുറ്റവാളികളെയാണ് ഏറ്റുമുട്ടലിൽ വധിച്ചത്.
National
ലക്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാറിൽനിന്ന് ഇറങ്ങിയതിന് പിന്നാലെ പാഞ്ഞടുത്ത് പശു. ഗൊരഖ്പുർ മുനിസിപ്പാലിറ്റിയിലെ ഗോരഖ്നാഥ് മേൽപ്പാലം ഉദ്ഘാടനം ചെയ്യാനായി എത്തിയപ്പോഴായിരുന്നു സംഭവം.
പരിസരത്ത് അലഞ്ഞുതിരിഞ്ഞിരുന്ന പശു മുഖ്യമന്ത്രിക്കുനേരെ ഓടിയടുക്കുകയായിരുന്നു. ഇതോടെ സുരക്ഷാ ജീവനക്കാർ ഓടിയെത്തി പശുവിനെ തടയുകയും ദൂരേക്ക് ഓടിച്ചുവിടുകയും ചെയ്തു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ പരിപാടിയിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഗൊരഖ്പുർ മുനിസിപ്പൽ സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തു.
സംഭവത്തിൽ മുനിസിപ്പൽ കമ്മീഷണർ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിക്ക് ഒരുക്കിയ സുരക്ഷാ മുൻകരുതലുകളിൽ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാനായിരുന്നു അന്വേഷണം. തുടർന്നാണ് മുനിസിപ്പൽ സൂപ്പർവൈസർ അരവിന്ദ് കുമാറിനെ സസ്പെൻഡ് ചെയ്തത്.
National
ലക്നോ: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഉത്തർപ്രദേശിൽ ബിജെപി തന്നെ വിജയിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും തുടരേണ്ടതുണ്ടെന്നും യോഗി പറഞ്ഞു.
"2017ലും 2022ലും സംസ്ഥാനത്തെ ജനങ്ങൾ ബിജെപിക്കൊപ്പം നിന്നു. 2027ലും അത് തന്നെ ആവർത്തിക്കും. വൻ ഭൂരിപക്ഷത്തിലുള്ള വിജയത്തിനായി ഞങ്ങൾ പ്രവർത്തനങ്ങൾ തുടങ്ങി.'-യോഗി പറഞ്ഞു.
"സംസ്ഥാനത്തെ ജനങ്ങൾ ബിജെപിയിൽ മാത്രമാണ് ഇപ്പോൾ വിശ്വിസിക്കുന്നത്. സമാജ്വാദി പാർട്ടിയെയും ബിഎസ്പിയേയും അവർക്ക് മടുത്തു കഴിഞ്ഞു. ഇനി ഇരു കൂട്ടരെയും ജനങ്ങൾ വിജയിപ്പിക്കില്ല. സമാജ്വാദി പാർട്ടിയുടെ കാലത്തെ ഭയാനകമായ അന്തരീക്ഷം തിരിച്ചുവരാനായി അവർ ആഗ്രഹിക്കുന്നില്ല.'-യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
'